Sunday, July 22, 2012

കണ്ണകി സമക്ഷം..........

കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ നിലവിലിരുന്ന ക്ഷേത്രനിർമ്മാണകലയുടെ ബാക്കിപത്രമാണ്.

പ്രാചീനക്ഷേത്രനിർമ്മാണകലയുടെ ശൈശവദശയെ പ്രതിനിധാനം ചെയ്യുന്ന ഈക്ഷേത്രസമുച്ചയം നാശത്തിന്റെ വക്കിലാണ്. സംഘം സാഹിത്യകൃതികളിൽ പ്രധാനമായ 'ചിലപ്പതികാരത്തിലെ'നായിക കണ്ണകിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം അക്കാരണം കോണ്ട് തന്നെ തമിഴരുടെയും ആരാധനാലയമാണ്. ഈയടുത്തകാലത്ത് തമിഴ്നാട് സർക്കാർ ക്ഷേത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി അവകാശവാദമുന്നയിക്കുകയുണ്ടായി.പാർലമെന്റിലും ഈ പ്രശ്നം ഡി.എം.കെ.പാർട്ടി ഉന്നയിച്ചു. അതിനെത്തുടർന്ന് ഭാരതസർക്കാർ ഇതിന്റെ നിജസ്ഥിതി അറിയിക്കാൻ കേരളസർക്കാരിന് നിർദ്ദേശം കൊടുത്തു.തൽഫലമായി സംരക്ഷണച്ചുമതലയുള്ള സംസ്ഥാനപുരാവസ്തുവകുപ്പ് ഒരു ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ മംഗളാദേവിക്ഷേത്രം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ നിയോഗിച്ചു.സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായിരുന്ന എന്നെയാണ് ഈ സംഘത്തിന് നേതൃത്വം നൽകുവാൻ ചുമതലപ്പെടുത്തിയത്.

നിരവധി തവണ  മംഗളാദേവി ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒരു വിദഗ്ദ്ധ പരിശോധനയ്കായി പോകുന്നത് ആദ്യമായിട്ടാണ്.പുരാവസ്തുവകുപ്പ് ഡയറക്ടർ,കൺസർവേഷൻ എഞ്ചിനീയർ,ഡ്രാഫ്റ്റ്സ്മാൻ എന്നിവരായിരുന്നു മറ്റ് സംഘാംഗങ്ങൾ.ഒരു മാസം മുൻപ് തന്നെ ഇടുക്കി ജില്ലാകളക്ടർക്കും വനം വകുപ്പ് അധികാരികൾക്കും സന്ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ ആവശ്യപ്പെട്ട് കൊണ്ട് കത്തുകൾ നൽകിയിരുന്നു.

2005 മേയ് മാസം രണ്ടാം തീയതി ഉച്ചയ്ക് ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും ഔദ്യോഗികവാഹനത്തിൽ യാത്ര തിരിച്ചു.ചങ്ങനാശ്ശേരി-പൊൻ കുന്നം വഴി രാത്രി 9-മണിയോടെ 
പീരുമേട് റസ്റ്റ് ഹൗസിലെത്തി.ഉടൻ തന്നെ പീരുമേട് തഹൽസീദാരുമായി ഫോണിൽ ബന്ധപ്പെട്ട്
വിവരങ്ങൾ അറിയിച്ചു.പിറ്റേന്ന് രാവിലെ പത്ത് മണിക്ക് കുമിളി വില്ലേജാഫീസിൽ ഒത്ത് കൂടാമെന്നും,അവിടെനിന്നും മംഗളാദേവിക്ക് യാത്ര തിരിക്കാമെന്നും അറിയിച്ചു.നല്ല സുഖകരമായ കുളിരുള്ള രാത്രിയായിരുന്നു അത്.10-മണിയോടെ രാത്രി ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ നിദ്രയിലാണ്ടു.

മൂന്നാം തീയതി രാവിലെ തന്നെ ഉണർന്ന് എല്ലാവരും കുമിളിയിലേയ്ക് പോകുവാനുള്ള തയാറെടുപ്പിലായി.കൃത്യം 9-മണിക്ക് പുറപ്പെട്ട് 10-മണിയോടെ തന്നെ കുമിളിയിൽ എത്തി.തഹൽസീദാരും പരിവാരങ്ങളും ഒപ്പം സായുധരായ വനം വകുപ്പ് ഉദ്യോഗസ്ഥരും രണ്ട് 
ഫോർവീൽ ഡ്രൈവ് ജീപ്പുകളുമായി തയ്യാറായി നിന്നിരുന്നു.ദുർഘടമായ കയറ്റമായത് കൊണ്ട് സാധാരണ വാഹനങ്ങൾക്ക് കാട്ടുവഴിയിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല.

11-മണിയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു.കുമിളിയിൽ നിന്നും 13-കിലോമീറ്റർ അകലെയാണെങ്കിലും ഏകദേശം 5-കിലോമീറ്ററോളം ദൂരം കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന കൊടും കാടാണ്.ഒരു ജീപ്പിന് കഷ്ടിച്ച് സഞ്ചരിക്കുവാൻ സാധിക്കുന്ന വഴി മാത്രമാണുള്ളത്.

യാത്രയിലെ വഴി.....

മറ്റൊരു കാനനകാഴ്ച
വന്യചാരുത വീണ്ടും....
മറ്റൊരു കാനന കാഴ്ച
ഒരു പുൽമേട്
                                                                                 
വർഷത്തിൽ ചിത്രാപൗർണ്ണമി ദിവസം മാത്രമെ തീർത്ഥാടകർക്കായി ഇവിടേയ്ക് പ്രവേശനം അനുവദിക്കുകയുള്ളു.അന്ന് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ആയിരക്കണക്കിന് ഭക്തന്മാർ ദുർഘടമായ കാട്ട് പാതകളിലൂടെ മല കയറി ക്ഷേത്രത്തിലെത്തി ആരാധന നടത്തുന്നു.
ചിത്രാപൗർണ്ണമി കഴിഞ്ഞനാളുകളിലായിരുന്നു ഞങ്ങളുടെ യാത്ര എന്നതിനാൽ സഞ്ചാരപഥം മുഴുവനും റവന്യൂ അധികാരികൾ കാട് വെട്ടി വൃത്തിയാക്കിയിരുന്നു.കാടും മലയും കയറിയിറങ്ങാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് യാത്രയിൽ ഉടനീളവും.ചീവീടിന്റേയും,
കാട്ടുപക്ഷികളുടേയും,വന്യമൃഗങ്ങളുടേയും ചിലമ്പലും അലർച്ചയും നമുക്ക് കേൾക്കാം.കൊടും കാട്ടിലൂടെ 5-കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിച്ചെടികൾ നിറഞ്ഞ ദുർഘടം പിടിച്ച കയറ്റമാണ്.വളരെ സാവധാനത്തിൽ അതിസൂക്ഷ്മതയോടെ വാഹനങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.പാതയുടെ ഒരു വശം അഗാധമായ കൊക്കയാണ്.മലഞ്ചെരുവിൽ മേഞ്ഞ് കൊണ്ടിരുന്ന കുറെ കാട്ടുപോത്തുകളെ ഞങ്ങൾ കണ്ടു.

കാട്ടുപാതകൾ താണ്ടി കാടും മേടും കടന്ന് മലമുകളിൽ എത്തുന്നവരെ കാത്ത് ഇന്നുള്ളത് ഗതകാലസ്മരണകൾ അയവിറക്കി കിടക്കുന്ന കുറെ തകർന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളാണ്.ഗോപുരവാതിലുകളും,അഷ്ടദിക്ക് പാലകന്മാരും ചുറ്റമ്പലവും കുളവും എല്ലാമുണ്ടായിരുന്ന ശിലാക്ഷേത്രം തകർന്നടിഞ്ഞ അവസ്ഥയിലാണെങ്കിലും ഗതകാലത്തിന്റെ അനുരണനങ്ങൾ നമ്മെ പഴയ പ്രഭാവകാലത്തിലേയ്ക് നയിക്കുന്നു.

വീണിതല്ലോ കിടക്കുന്നു ധരണിയിൽ....
തകർന്ന് കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങൾ
മറ്റൊരു കാഴ്ച
 കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍ പാകി മതില്‍ കെട്ടി അതിരിട്ട മംഗളാദേവി മലയില്‍ ഇന്ന് മൂന്ന് ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും കണ്ണെകിയുടേതെന്ന് കരുതപ്പെടുന്ന പാതി തകര്‍ന്ന ഒരു വിഗ്രഹം മാത്രമാണ് മൂന്ന് ക്ഷേത്രത്തിലുമായി അവശേഷിക്കുന്നത്.പാദത്തിന് മുകളില്‍ വച്ച് തകര്‍ക്കപ്പെട്ട വിഗ്രഹത്തിന്റെ സ്ഥാനത്ത് ആര്യവേപ്പിലക്കമ്പ് കുത്തി നാട്ടി കണ്ണകിദേവിയെ സങ്കല്‍പ്പിച്ച് തമിഴ് ഭക്തന്മാര്‍ ഇവിടെ പൂജ നടത്തുന്നു.അവകാശത്തര്‍ക്കം മുറുകിയതോടെ വനം വകുപ്പ് ഭക്തരുടെ വഴി തടഞ്ഞെങ്കിലും തമിഴ് നാട് അതിര്‍ത്തിയിലൂടെ ഇന്നും ഭക്തന്മാര്‍ എത്തി പൂജ നടത്തിയതിന്റെ ലക്ഷണങ്ങള്‍ നമുക്കിവിടെ കാണാം.കണ്ണകിയുടെ പാതിവിഗ്രഹത്തിന് മുന്‍പില്‍  കുത്തിനാട്ടിയിരിക്കുന്ന ശൂലത്തില്‍ ഭക്തന്മാര്‍ കോര്‍ത്ത ചെറുനാരങ്ങ കാണാന്‍ കഴിഞ്ഞു.
തകർന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങൾ
മറ്റൊരു കാഴ്ച
ഗണപതി പ്രതിഷ്ഠ
മറ്റൊരു ദൃശ്യം
ഉദ്യോഗസ്ഥവൃന്ദം
                                                                                 



തേക്കടി-ഒരു മനോഹരദൃശ്യം
                                                                                  
                                                                               










കൈയും,കാലും,കൊമ്പും തുമ്പിക്കൈയും പാതി അടര്‍ത്തിമാറ്റിയ നിലയിലുള്ള ഗണപതിയുടെ ശിലാപ്രതിമയ്ക് പുറമെ കരിങ്കല്ലില്‍ കൊത്തി വച്ച ഒട്ടേറെ അമൂല്യശില്‍പ്പങ്ങളും കാലത്തെ അതിജീവിച്ച് ഇവിടെ അവശേഷിക്കുന്നു.വ്യാളി,തുമ്പിക്കൈയുര്‍ത്തി നില്‍ക്കുന്ന ആന,പീലി വിടര്‍ത്തി ആടുന്ന മയില്‍,ദ്വാരപാലകന്മാര്‍,ശംഖ്,ചക്രം,താമര തുടങ്ങി ഒട്ടേറെ ശില്‍പ്പങ്ങള്‍ കരിങ്കല്ലില്‍ കൊത്തിയ കവിത പോലെ ഇന്നും മംഗളാദേവിയില്‍ കാണാം.തകര്‍ക്കപ്പെട്ട നിലയിലുള്ള നവഗ്രഹപ്രതിഷ്ഠയും വിഗ്രഹങ്ങളില്ലാത്ത രണ്ട് ചുറ്റമ്പലങ്ങളും കരിങ്കല്‍ ചുറ്റുമതിലും,മലമുകളിലെ ഒരിക്കലും വറ്റാത്ത കുളവുമെല്ലാം വിവാദകഥകളൊന്നും അറിയാതെ ഒരത്ഭുതം പോലെ ഇന്നും നിലനില്‍ക്കുന്നു.

വിവാദത്തിനിടയിലും ഇക്കഴിഞ്ഞ ചിത്രാപൌര്‍ണ്ണമി ദിവസം ധാരാളം തമിഴ് ഭക്തന്മാര്‍ ഇവിടെയെത്തി പൂജയര്‍പ്പിച്ച് മടങ്ങിയിരുന്നു.തേക്കടി വനത്തിലൂടെ 13-കിലോമീറ്റര്‍ വഴി താണ്ടി എത്താവുന്ന മംഗളാദേവിയിലേയ്ക് കമ്പം വഴി 12-കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തമിഴര്‍ക്ക് ഇവിടെ എത്തിച്ചേരാം.തമിഴ്നാട് ലോവര്‍ ക്യാമ്പ് വഴിയും വളരെ കുറച്ച് സമയം കൊണ്ട് ഇവിടെ എത്തിച്ചേരാം.പുല്‍മേടുകള്‍ കരിച്ച് ചില ഊട് വഴികളും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്.

മധുര ചുട്ട് ചാമ്പലാക്കിയ കണ്ണകിയുടെ പ്രതിഷ്ഠയുള്ളത് കൊണ്ടും,ക്ഷേത്രാവശിഷ്ടങ്ങള്‍ തമിഴ് ക്ഷേത്രനിര്‍മ്മാണകലയെ അനുസ്മരിപ്പിക്കുന്നതുമായത് കൊണ്ടാണ് തമിഴ് നാട് മംഗളാദേവിക്ക് വേണ്ടി അവകാശവാദമുന്നയിക്കുന്നത്.എന്നാല്‍ ഭൂമിശാസ്ത്രപരമായി മംഗളാദേവിമല കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സഹ്യപര്‍വ്വതത്തിന്റെ ഉച്ചിയിലുള്ള മംഗളാദേവി മല പ്രകൃതിരമണീയമായ സ്ഥലമാണ്. കരിമ്പാറക്ക് മുകളില്‍ മെത്ത വിരിച്ചത് പോലുള്ള പുല്‍പ്പരപ്പിലിരുന്ന് താഴേയ്ക് നോക്കിയാല്‍ മംഗളാദേവിയ്ക് വെള്ളിയരഞ്ഞാണം ചുറ്റിയ പോലുള്ള പെരിയാറും,തെങ്ങിന്തോട്ടങ്ങളും,സൂര്യകാന്തി തോട്ടങ്ങളും തിങ്ങിനിറഞ്ഞ കമ്പം തേനി പ്രദേശം ഉള്‍ക്കൊള്ളുന്ന തമിഴ് നാട് ഗ്രാമങ്ങളും നയനാനന്ദകരമായ കാഴ്ചയാണ്.പെരിയാറിലെ ഓളങ്ങളില്‍ തഴുകി വരുന്ന ഇളം കാറ്റ് പ്രത്യേക അനുഭൂതിയാണ്.

ഏകദേശം രണ്ട് രണ്ടര മണിക്കൂറുകള്‍ കൊണ്ട് പരിശോധനകളെല്ലാം പൂര്‍ത്തിയായി.ഉച്ചയ്ക് ഒരു മണിയോടെ കൈയില്‍ കരുതിയിരുന്ന ലഘുഭക്ഷണവും കഴിച്ച് ഞങ്ങള്‍ മലയിറങ്ങി.വൈകുന്നേരം 5-മണിയോടെ കുമിളി വഴി തേക്കടിയിലെത്തി.ഒരു മണിക്കൂര്‍ തേക്കടിയില്‍ ചെലവഴിച്ചതിന് ശേഷം കേരള വൈദ്യുതി ബോര്‍ഡിന്റെ മൂന്നാര്‍ ഗസ്റ്റ് ഹൌസില്‍ എത്തി രാത്രി അവിടെ തങ്ങി.പിറ്റേന്ന് രാവിലെ തന്നെ തിരുവനന്തപുരത്തിന് തിരിച്ചു.







                                                                           








2 comments:

  1. കേട്ടിട്ടുണ്ട് ഈ കണ്ണകീക്ഷേത്രത്തേപ്പറ്റി.

    ReplyDelete
  2. ചേട്ടെ൯റെ ഒരുപാട് ബ്ലോഗുകള് കണ്ടു..
    പലവകയിലേക്ക് എടുത്തുചാടി..
    മനോഹരം..

    ReplyDelete