Monday, July 27, 2009

ചെറായിയില്‍ വിരിഞ്ഞ ബൂലോകസൌഹൃദം.........

൨൦൦൯-ജൂലായ് ൨൬.ചെറായിയിലെ ബൂലോകസംഗമസുദിനം.സന്തോഷകരവും, സൌഹൃദപൂര്‍ണ്ണവുമായ ഈ കൂട്ടായ്മ സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ നമ്മുടെ മനസ്സിലെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഒരിക്കലും ഡിലീറ്റ് ചെയ്യപ്പെടില്ല.നമുക്ക് കൂടെ ക്കൂടെ തുറന്ന് നോക്കാന്‍ പറ്റുന്ന ഫയലായി അങ്ങനെ കിടക്കും.
തിരുവനന്തപുരത്ത് നിന്നും എറണാകുളം ജില്ലയിലെ ചെറായിയിലെത്തുക എന്നുള്ളത് തികച്ചും ശ്രമകരം തന്നെയാണ്.രാവിലെ ൬.൨൫-ന് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിക്കുന്ന ജനശതാബ്ദിയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നതിനാല്‍ യാത്ര അത്ര ദുഷ്കരമായില്ല. ധൃതിയില്‍ രാവിലെ ൬.൧൫-ന് സ്റ്റേഷനിലെത്തിയപ്പോള്‍ അങ്കിള്‍, കേരള ഫാര്‍മര്‍ ചന്ദ്രേട്ടന്‍, ശ്രീ@ശ്രേയസ് തുടങ്ങിയവര്‍ എന്നെയും പ്രതീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാപേര്‍ക്കും ഒരേ കൂപ്പെയില്‍ തന്നെ സീറ്റുകള്‍ തരപ്പെട്ടു.കൃത്യസമയത്ത് തന്നെ യാത്ര പുറപ്പെട്ട് ൯.൪൫ -ന് തന്നെ എറണാകുളത്ത് എത്തി.
ഞങ്ങള്‍ എറണാകുളത്തെത്തി-അങ്കിളിനെയും,ശ്രീ@ശ്രേയസിനെയും കാണാം.
സമയലാഭത്തിനായി ട്രയിനില്‍ നിന്നും വാങ്ങിയ പ്രഭാതഭക്ഷണം കൊണ്ട് ഞങ്ങള്‍ പശിയകറ്റി.ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ “ജോയെ” വിളിച്ച് ചെറായിയില്‍ എത്തേണ്ട റൂട്ടും, വാഹനസൌകര്യങ്ങളുടെ ലഭ്യതയും മനസിലാക്കിയിരുന്നു.എറണാകുളത്ത് നിന്നും രണ്ട് ആട്ടോകളിലായി (ബ്ലോഗര്‍ വേദവ്യാസന്‍ വര്‍ക്കലയില്‍ നിന്നും കയറിയ വിവരം പറയാന്‍ വിട്ടുപോയി,ക്ഷമിക്കണം)ഞങ്ങള്‍ ഹൈക്കോടതി കവലയിലെത്തി. താമസം വിന ചെറായിയിലേക്കുള്ള ബസ്സും കിട്ടി.൧൦-മണിക്ക് ഞങ്ങള്‍ ചെറായി ലക്ഷ്യമാക്കി യാത്രയായി. ൧൧-മണിയോടെ ദേവസ്വം കവലയില്‍ ഇറങ്ങി വീണ്ടും രണ്ട് ആട്ടോയില്‍ ചെറായി ബീച്ച് ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. പ്രകൃതി ആവോളം കനിഞ്ഞ് നല്‍കിയ സൌന്ദര്യം ചെറായിയെ വേറിട്ടതാക്കുന്നു. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന കായലിന്റെ മദ്ധ്യത്തിലൂടെ കായല്‍ പരപ്പിലുടെ അടിക്കുന്ന കുളിര്‍ കാറ്റുമേറ്റ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഏതാനും മിനിറ്റുകള്‍ക്കകം ഞങ്ങള്‍ ചെറായിബീച്ചിലെത്തി.
സംഗമവേദിയിലേക്ക് സ്വാഗതം- ബാനര്‍ കാണാം
ആട്ടോയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ വേദിയില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ ബൂലോകരുടെ പരിചയപ്പെടുത്തലുകള്‍ കേള്‍ക്കാമായിരുന്നു.ഇറങ്ങിയ പാടെ നേരെ രജിസ്ട്രേഷന്‍ കൌണ്ടറിലെത്തി നടപടിക്ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.എഴുത്തുകാരിയുടെ നേതൃത്വത്തില്‍ വനിതാബ്ലോഗര്‍മാരാണ് സ്തുത്യര്‍ഹമായ ഈ ജോലി സസന്തോഷം ഏറ്റെടുത്തത്.എഴുത്തുകാരിയെക്കൂടാതെ ബിന്ദു, കിച്ചു,പിരിക്കുട്ടി തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു. നന്ദി സഹോദരികളെ,നന്ദി.കണ്ട പാടെ സ്വയം പരിചയപ്പെടുത്തിയ എഴുത്തുകാരിയുടെ സമീപനം ശ്ലാഘനീയം.രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഹാളിനകത്തേക്ക് കടന്നു.കലശലായ ദാഹമുണ്ടായിരുന്നതിനാല്‍ നേരെ ചായ വിതരണം ചെയ്യുന്നിടത്തേക്ക് പോയി.ചായയ്ക് ബിസ്ക്കറ്റ് കൂടാതെ ലതികയുടെ വക ചക്കയപ്പവും, വരിക്കച്ചക്കപ്പഴവും ഉണ്ടായിരുന്നു(ലതികയും അമ്മയും ചേര്‍ന്ന് തയാറാക്കിയ ഈ നാടന്‍ വിഭവങ്ങള്‍ക്കുള്ള ക്രെഡിറ്റ് അമ്മയ്ക്കും കൂടിയുള്ളതാണ്.അമ്മയ്ക് എന്റെ വക പ്രണാമം. അമ്മയുടെ നല്ല മനസിന് നന്ദി) എല്ലാം കൊണ്ടും തുടക്കം തന്നെ ഗംഭീരമായി.

ചായയും രണ്ട് മൂന്ന് ചക്കയപ്പവും വരിക്കച്ചക്കപ്പഴവും കഴിച്ച് കഴിഞ്ഞപ്പോള്‍ വയര്‍ ഫുള്‍.നേരെ ഓല മേഞ്ഞ ഹാളിനകത്തേക്ക് കടന്നപ്പോള്‍ ക്യാമറയും തൂക്കി ഹരീഷ് തൊടുപുഴ അരികിലെത്തി പരിചയപ്പെട്ടു.ബ്ലോഗര്‍മാരുടെ പരിചയപ്പെടുത്തലുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.ഇതിനിടയില്‍ ഞാനും എന്നെ പരിചയപ്പെടുത്തി.പന്ത്രണ്ട് മണിയോടെ എല്ലാ ബ്ലോഗര്‍മാരും എത്തി. എഴുപത്തെട്ടോളം ബ്ലോഗര്‍മാരും, അവരുടെ കുടുംബാംഗങ്ങളുമൊക്കെയായി ൧൧൮-പേര്‍ ഹാളിലുണ്ടായിരുന്നു.

ഒരു സമ്മേളനത്തിന്റെ ചിട്ടവട്ടങ്ങളോ, മുന്‍ കൂട്ടി തയ്യാറാക്കിയ പരിപാടികളോ ഇല്ലാതെ തികച്ചും അനൌപചാരികമായി നടന്ന ഈ കൂട്ടായ്മ സംഘടിപ്പിച്ച ഹരീഷ് തൊടുപുഴ,മണികണ്ഠന്‍,അനില്‍@ബ്ലോഗ്,നാട്ടുകാരന്‍,ജോ,ലതികയുടെ ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ സുഭാഷ്,നിരക്ഷരന്‍(മനോജ് രവീന്ദ്രന്‍),ലതിക എന്നിവരെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല.നന്ദി... നന്ദി...സുഹൃത്തുക്കളെ.കുടുംബത്തില്‍ നടക്കുന്ന ഒരു സുപ്രധാനചടങ്ങ് വിജയിപ്പിക്കുവാന്‍ പാട് പെടുന്ന ഇരുത്തം വന്ന ഒരു വീട്ടമ്മയെ പോലെ എല്ലായിടത്തും ഓടി നടന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച ലതികക്ക് വീണ്ടും നന്ദിയുടെ നറുമലരുകള്‍. അവരുടേയും, ഭര്‍ത്താവ് സുഭാഷിന്റേയും സംഘടനാപാടവം ഇവിടേയും തിളങ്ങിനിന്നു.

പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞതോടെ കാര്‍ട്ടൂണിസ്റ്റ് സജീവായി സ്ഥലത്തെ പ്രധാന ആകര്‍ഷണകേന്ദ്രം.കാരിക്കേച്ചര്‍ വരപ്പില്‍ അഗ്രഗണ്യനായ അദ്ദേഹം ഏതാനും മണിക്കൂറുകള്‍ കൊണ്ട് മുഴുവന്‍ ബൂലോകരുടേയും കാരിക്കേച്ചര്‍ തയ്യാറാക്കി ഞങ്ങളെ അത്ഭുതപ്പെടുത്തി.ഈ പരിപാടിക്കിടയിലും ബൂലോകര്‍ പരസ്പരം പരിചയപ്പെടലും, സൌഹൃദം പങ്കിടലും തുടര്‍ന്ന് കൊണ്ടേയിരുന്നു.മുരളി(ബിലാത്തിപ്പട്ടണം) എന്ന ബ്ലോഗറുടെ മാജിക്ക് ബൂലോകര്‍ക്ക് അത്ഭുതമായി.

ഇതിനിടയില്‍ ലതികയുടെ അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി “വിഭവസമൃദ്ധമായ ഉച്ചഭക്ഷണം റസ്റ്റോറന്റില്‍ തയാറായിട്ടുണ്ട്.സ്ത്രീകളും കുട്ടികളും ആദ്യം പോകണം.പ്രായമായവര്‍ക്കും,പ്രമേഹരോഗികള്‍ക്കും മുന്‍ ഗണന.”അപ്പോഴാണ് ഒരു ചാണ്‍ വയറിനെ പറ്റി ഓര്‍ത്തത്.ഞാനും കേരള ഫാര്‍മര്‍ ചന്ദ്രേട്ടനും റസ്റ്റോറന്റിലേക്ക് നടന്നു.അവിടെ ചെന്നപ്പോള്‍ അങ്കിളും, ധര്‍മ്മദാരങ്ങളും കുശാലായി പശിയകറ്റുന്നു.എന്തെല്ലാം വിഭവങ്ങള്‍.കൂട്ടിന് കൊതിയൂറും വിവിധ തരം കറികള്‍.മരിച്ചീനി(കപ്പ)പുഴുങ്ങിയത്, കരിമീന്‍ വറുത്തത്,നെയ് മീന്‍ കറി,ഇറച്ചിക്കറി,നിരക്ഷരന്റെ വീട്ടില്‍ നിന്നും തയാറാക്കി കൊണ്ട് വന്ന ചെമ്മീന്‍ വട( നന്ദി!) ലതിക തയ്യാറാക്കിയ മാങ്ങയച്ചാര്‍(നന്ദി!) സാമ്പാര്‍,പുളിശ്ശേരി,പര്‍പ്പടകം, എന്ന് വേണ്ട വായില്‍ കപ്പലോടിക്കാന്‍ പാകത്തിന് വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.ഇഷ്ടം പോലെ വിളമ്പി കഴിക്കാം(സായിപ്പിന്റെ ബുഫെ).ഇതെല്ലാം കണ്ട മാത്രയില്‍ വിശപ്പ് പമ്പ കടന്നു(കണ്ട് നിറഞ്ഞു).ഊണ് കഴിഞ്ഞ് ഫ്രൂട്ട് സാലഡ്.(ഒരു ഞാലിപ്പൂവന്‍ പഴംകൂടി കരുതാമായിരുന്നു).പോട്ടെ സാരമില്ല.സംഘാടകരുടെ തൊപ്പിയില്‍ അങ്ങനെ ഒരു പൊന്‍ തൂവല്‍ കൂടി.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള സെഷന്‍ സമയക്കുറവ് മൂലം വെട്ടിച്ചുരുക്കേണ്ടിവന്നു.വാഴക്കോടന്റെ മിമിക്രി,
മനുവിന്റെ ചൊല്‍ക്കാഴ്ച,മണികണ്ഠന്റെ പാട്ട്, ചാര്‍വാകന്റെ നാടന്‍പാട്ട്,ഒരു ബാലികയുടെ ഗാനം,ലതികയുടെ കവിതാപാരായണം, തുടങ്ങിയവ സംഗമത്തിന് മിഴിവേകി. ഈണം പ്രവര്‍ത്തകരുടെ സംഭാവനയായ സി.ഡി.പ്രകാശനവും,ബുക്ക് റിപ്പബ്ലിക്കിന്റെ പുസ്തകപരിചയവും ചടങ്ങിന് മാറ്റ് കൂട്ടി.

മുന്‍ കൂട്ടി തയാറാക്കാതെ നിമിഷനേരം കൊണ്ട് വിവിധ തരം പരിപാടികള്‍ അനൌണ്‍സ് ചെയ്ത് കൊണ്ട് ഹാളിലങ്ങോളമിങ്ങോളം ഓടിനടന്ന ലതിക ഈ കൂട്ടായ്മയിലെ തിളങ്ങുന്ന താരമായി.സമയം ൩.൩൦. പരിപാടി വൈന്റപ്പ് ചെയ്യാന്‍ സമയമായി.ബൂലോകരില്‍ ചിലര്‍ നന്ദി പ്രകാശിപ്പിച്ചു.അതോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു കൂട്ടായ്മക്ക് തിരശ്ശീല വീണു.

രാവിലെ ഞങ്ങളുടെയൊപ്പം വന്ന അങ്കിളും ഭാര്യയും അമരാവതി റിസോര്‍ട്ടില്‍ തങ്ങി. അങ്കിളിനെ കൂടാതെ ഞങ്ങള്‍ മടക്കയാത്രയാരംഭിച്ചു.അനില്‍@ബ്ലോഗിന്റെ വണ്ടിയില്‍ ചെറായി ദേവസ്വം കവലയിലെത്തി അവിടെ നിന്നും ബസില്‍ എറണാകുളത്തേക്ക്. ൫.൨൫-ന്റെ ജനശതാബ്ദിയില്‍ കയറിക്കൂടി ൯-മണിക്ക് തിരുവനന്തപുരത്തെത്തി.അങ്ങനെ അതിരുകളില്ലാത്ത സൌഹൃദം അര്‍ത്ഥവത്തായി.

രജിസ്ട്രേഷന്‍ കൌണ്ടര്‍

പരിചയപ്പെടുത്തല്‍ പുരോഗമിക്കുന്നു
സജ്ജീവിന്റെ കാരിക്കേച്ചര്‍ സെഷന്‍
ശാപ്പാട് കുശാല്‍
കുറിപ്പ്:ചെറായി ബൂലോകസംഗമത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.

Thursday, July 2, 2009

ആന നിരത്തി

"പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രത്തിനകത്തെ ഒരു പ്രകൃതി സുന്ദരമായ വനപ്രദേശമാണ്ആന നിരത്തി”. പേര് ദ്യോതിപ്പിക്കുന്നത് പോലെ കാട്ടാനകളുടെ സ്വൈരവിഹാരരംഗമാണ് സ്ഥലം. രാത്രിയിലാണെന്ന് മാത്രം.തിരുവനന്തപുരം ജില്ലയില്‍ ആറുകാണി എന്ന മലയോരഗ്രാമത്തില്‍ നിന്നും ഏകദേശം നാല് കി.മീ. അകലെയായി റിസര്‍വ്വ് വനത്തിനകത്താണ് പ്രകൃതിസുന്ദരമായ സ്ഥലം.തമിഴ് നാടിന്റേയും കേരളത്തിന്റേയും അതിര്‍ത്തിയിലുള്ള സ്ഥലം ഒരു കുന്നിന്‍ മുകളിലാണ്.കേരളവനം വകുപ്പിന്റേയും തമിഴ് നാട് വനം വകുപ്പിന്റേയും സുരക്ഷാജീവനക്കാര്‍ ഇവിടെ സദാസമയവും കര്‍മ്മ നിരതരാണ്.രണ്ട് വകുപ്പുകളും ജീവനക്കാര്‍ക്കായി വെവ്വേറെ കെട്ടിടങ്ങളും,കാവല്‍ ഗോപുരങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
എന്റെ ഒരു പരിചയക്കാരനായ വിജയന്‍ എന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ആന നിരത്തിയിലാണ് ജോലി ചെയ്യുന്നത്.അദ്ദേഹത്തില്‍ നിന്നും കേട്ടറിഞ്ഞ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് അവിടം സന്ദര്‍ശിക്കുവാനുള്ള പ്രേരണയായി.ഇത്തരം സാഹസിക യാത്ര ഇഷ്ടപ്പെടുന്ന അന്‍പത് വയസ്സിന് മേല്‍ ഒരു സുഹൃത് സംഘം എനിക്കുണ്ട്.ഞങ്ങള്‍ ഇടക്കിടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിവസം ഞങ്ങള്‍ ആന നിരത്തിയിലേക്കുള്ള സാഹസികയാത്രക്കായി തിരഞ്ഞെടുത്തു.രാവിലെ എട്ട് മണിക്ക് സുഹൃത്ത് അരുളപ്പന്റെ മാരുതി കാറില്‍ ഞങ്ങള്‍ അഞ്ച് പേരുമായി യാത്ര തിരിച്ചു.ദേശീയ പാത ൪൭-ലെ അമരവിള ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള അടുത്ത ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ആറ് കാണി ജംഗ്ഷനിലെത്തി.മുന്‍ നിശ്ചയപ്രകാരം അവിടെ വച്ച് വിജയനെയും കൂട്ടി. അവിടെ ഒരു കടയില്‍ നിന്നും ലഘുഭക്ഷണത്തിനുള്ള വക സംഘടിപ്പിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുപ്പിവെള്ളം വാങ്ങുന്നതില്‍ നിന്നും വിജയന്‍ ഞങ്ങളെ തടഞ്ഞു. കുപ്പി വെള്ളത്തേക്കാള്‍ ശുദ്ധമായ വെള്ളം കാട്ടുചോലയില്‍ നിന്നും ലഭിക്കുമെന്ന് വിജയന്‍ ഉവാച.
ആഹാരസാധനങ്ങളൊക്കെ സംഘടിപ്പിച്ച് ഞങ്ങള്‍ അവിടെ നിന്നും യാത്രയായി.ഉദ്ദേശം ഒന്നര കി.മീ. സഞ്ചരിച്ച് ആന നിരത്തിയുടെ അടിവാരത്തില്‍ ഞങ്ങളെത്തി.ആന നിരത്തി ഒരു കുന്നിന്‍ മുകളിലാണെന്ന് സൂചിപ്പിച്ചിരുന്നുവല്ലോ.ഞങ്ങളുടെ കാര്‍ ഒരു ആദിവാസി കുടിലിന് സമീപം പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ആന നിരത്തിയിലേക്ക് യാത്രയാരംഭിച്ചു.ഒരു റബ്ബര്‍ തോട്ടം കടന്ന് വേണം കാട്ടിനകത്തേക്ക് കടക്കുവാന്‍.
>ഞങ്ങള്‍ കയറ്റം ആരംഭിച്ചു

ശബ്ദമുണ്ടാക്കാതെ വളരെ സാവകാശം സഞ്ചരിക്കണമെന്നും ഏതെങ്കിലും തരത്തില്‍ ആനയുടെ ശല്യമുണ്ടായാല്‍ മനസാന്നിദ്ധ്യം കൈവിടാതെ കയറ്റത്തിലേക്ക് ഓടിക്കയറണമെന്നും വിജയന്‍ നിര്‍ദ്ദേശിച്ചു.വിജയന്റെ നിര്‍ദ്ദേശാനുസരണം ഞങ്ങള്‍ പതിയെ നടത്തം തുടങ്ങി.ആനക്കൂട്ടങ്ങള്‍ ചവിട്ടിയരച്ച മുളങ്കാടുകളും ഈറ്റക്കാടുകളും കാട്ടുവഴിയിലുടനീളം കാണാറായി.ചീവീടുകള്‍ തൊട്ട് വിവിധ തരം പക്ഷികളുടെ കളകൂജനങ്ങളും പ്രകൃതി കനിഞ്ഞരുളിയ കാനനഭംഗിയും മനം കുളിര്‍ക്കെ ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഇടക്കിടെ മലമടക്കുകളിലെ തെളിനീര്‍ ഞങ്ങള്‍ ആവോളം കുടിച്ച് ദാഹമടക്കി.


ഇനി ഞങ്ങള്‍ ദാഹം തീര്‍ക്കട്ടെ
കാനനഭംഗിയുടെ ആസ്വാദ്യത ആവോളം

വരയാടുകളുടെ സാമീപ്യം അറിയിക്കുന്ന തമിഴ് നാടിന്റെ ബോര്‍ഡ്

കയറ്റം അതികഠിനം


കാനന ഭംഗി വീണ്ടും

മറ്റൊരു ദൃശ്യം


ഭൂമിയിലൊരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്

കാവല്‍ഗോപുരത്തില്‍ നിന്നുമുള്ള കാഴ്ച


മറ്റൊരു കാഴ്ച


കാവല്‍ ഗോപുരത്തിന് മുന്നില്‍ എന്റെ സുഹൃത്തുക്കള്‍

മറ്റൊരു ദൃശ്യം

ഇനിയല്പം പശിയകറ്റട്ടെ


ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങള്‍ അവിടെ ചെലവിട്ടതിന് ശേഷം ആനകളെ കാണാത്ത വിഷമത്തോടെ കാടിറങ്ങി. വഴിയില്‍ ആവി പറക്കുന്ന ആനപ്പിണ്ഡം കാണാനുള്ള ഭാഗ്യവും ഞങ്ങള്‍ക്കുണ്ടായി. എന്ത് തന്നെയായാലും മനം കുളിര്‍പ്പിച്ച ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയുകയില്ല.