Tuesday, September 9, 2008

ഓണം-- ഗതകാലസ്മൃതികള്‍........-

“പൂ വിളി പൂ വിളി പൊന്നോണമായി..........” സമൃദ്ധിയുടെയും, സ്നേഹത്തിന്റേയും,സമത്വത്തിന്റേയും സ്മരണകളുമായി ഒരു ഓണം കൂടി.മലയാളികള്‍ ഒന്നടങ്കം ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. അത് കൊണ്ടാണ് ഓണം കേരളത്തിന്റെ ദേശീയോത്സവമായി ആഘോഷിക്കപ്പെടുന്നത്. എന്റെ ബാല്യകൌമാരകാലങ്ങളിലെ ഓണം ഒന്ന് വേറെ തന്നെയായിരുന്നു. ഇന്നത്തെ യാന്ത്രികവും, റെഡിമെയ്ഡുമായ ഓണത്തില്‍ നിന്നും എന്ത് കൊണ്ടും വേറിട്ട് നിന്ന ഒരു ഓണമായിരുന്നു അക്കാലത്തേത്. അക്കാലത്തെ ഓര്‍മ്മകള്‍ തന്നെ സന്തോഷം ഉളവാക്കുന്നതാണ്. മലയാളിയുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയായിരുന്നു. കാര്‍ഷികവൃത്തിയിലൂടെ ലഭിച്ചിരുന്ന വരുമാനം കൊണ്ട് സുഭിക്ഷമായി ജീവിച്ചിരുന്ന ജനതയുടെ ഒരു വര്‍ഷക്കാലത്തെ സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു ഓണം. ഓണം വിളവെടുപ്പുത്സവം കൂടിയായി മലയാളികള്‍ ആഘോഷിച്ചിരുന്നു. കര്‍ക്കിടകമാസത്തിന്റെ അവസാനനാളുകളില്‍ തന്നെ നെല്ലുള്‍പ്പെടെയുള്ള വിളകളുടെ വിളവെടുപ്പ് പൂര്‍ത്തിയായിരിക്കും.

മഴയൊക്കെ മാറി ആകാശം പ്രസന്നമാവും. ഓണരാവുകളെ താലോലിക്കാന്‍ കുളിര്‍നിലാവുമായി പൂര്‍ണ്ണ ചന്ദ്രനും എത്തും. എങ്ങും ഹരിതാഭ. ചെടികളെല്ലാം പൂവിട്ട് നില്‍ക്കുന്ന വസന്തകാലം. പൂവിളിയും, കോലാഹലങ്ങളുമായി കാടും, മേടും, കുന്നും കയറിയിറങ്ങുന്ന ബാലികാബാലന്മാര്‍. കുട്ടികളെല്ലാം ഉത്സവഹര്‍ഷം കൊണ്ട് തുള്ളിച്ചാടും. അത്തം മുതല്‍ മിക്കവാറും എല്ലാവീടുകളിലും പൂക്കളമൊരുക്കാറുണ്ട്. തുമ്പ, മുക്കുറ്റി, കണ്ണാന്തളി, ചെമ്പരത്തി, എന്ന് വേണ്ട എല്ലാതരത്തിലുമുള്ള പൂക്കളും ഇതിനായി ഉപയോഗിക്കുന്നു.

“അന്നവിചാരം മുന്നവിചാരം” എന്നാണല്ലോ പ്രമാണം. ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ അത്തം നാള്‍ തൊട്ടേ തുടങ്ങും. മരം മുറിച്ച് വിറക് കീറി ഉണക്കി മഴ നനയാതെ അടുക്കി വയ്ക്കുകയാണ് പ്രധാനപ്പെട്ട ജോലി. പിന്നീട് കൊയ്തെടുത്ത നെല്ല് പുഴുങ്ങി അരിയാക്കി സൂക്ഷിക്കും. ഓണത്തിന് പുന്നെല്ലരിയുടെ ചോറുണ്ണണം എന്നാണ് വയ്പ്. (പുന്നെല്ലരി--പുതിയ നെല്ലിന്റെ അരി). സദ്യവട്ടങ്ങള്‍ക്ക് വേണ്ട വിഭവങ്ങള്‍ നമ്മുടെ പറമ്പില്‍ വിളഞ്ഞതായിരിക്കും. കായ് കറികള്‍, നേന്ത്രക്കായ്(ഏത്തന്‍ കായ), തേങ്ങ, തുടങ്ങിവയൊക്കെ ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്നു.

ഓണാവധിക്കാലമായതിനാല്‍ എല്ലാ കാര്യങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടാവാറുണ്ട്. ഇന്നത്തെപ്പോലെ പഠനകാര്യങ്ങളില്‍ അമിതപ്രാധാന്യം അന്ന് കല്‍പ്പിച്ചിരുന്നില്ല.പഠനകാര്യങ്ങളില്‍ യാതൊരു തരത്തിലുള്ള മാനസികസംഘര്‍ഷവും കുട്ടികള്‍ക്കുണ്ടായിരുന്നില്ല. നാടന്‍ പന്ത് കളി, പട്ടം പറത്തല്‍, ഊഞ്ഞാലാടല്‍, ഗോലികളി, കരിയിലമാടന്‍ കെട്ടല്‍, പെണ്‍കുട്ടികളുടെ തുമ്പിതുള്ളല്‍, തുടങ്ങിയ വിനോദങ്ങളുമായി കുട്ടികള്‍ അരങ്ങ് തകര്‍ക്കും.

ഒന്നാം ഓണത്തിന് മുന്‍പ് തന്നെ ഓണക്കോടിയും ഒരു ചെറിയ മഞ്ഞ മുണ്ടും കിട്ടും. മഞ്ഞമുണ്ടിന്റെ പ്രത്യേകമണം ഇന്നും ഓര്‍മ്മയില്‍ പച്ച പിടിച്ച് നില്‍ക്കുന്നു. പുത്തനുടുപ്പുകളുമണിഞ്ഞ് മഞ്ഞമുണ്ടും തലയില്‍കെട്ടി ഞങ്ങള്‍ വീടിന് പുറത്തിറങ്ങുന്നു. അയല്‍ വീടുകളിലെ കുട്ടികളുമായി അടിച്ച് പൊളിക്കുകയാണ്. ഭക്ഷണസമയത്ത് മാത്രമേ വീട്ടിലെത്തുകയുള്ളൂ. ഇക്കാലത്തെപ്പോലെ കുട്ടികള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലായിരുന്നു.

ഊഞ്ഞാലാടല്‍ ലിംഗഭേദമന്യേ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഒരു വിനോദമാണ്. ഊഞ്ഞാലില്‍ എണീറ്റ് നിന്ന് കൊണ്ട് സ്വയം കാലുപയോഗിച്ച് തൊണ്ടല്‍ വെട്ടി അങ്ങ് ഉയരത്തില്‍ മരക്കൊമ്പില്‍ കെട്ടിയിരിക്കുന്ന കോടി തോര്‍ത്ത് എടുക്കുന്ന കുട്ടികള്‍ക്ക് സമ്മാനമുണ്ട്. നാടന്‍ പന്ത് കളിയാണ് വേറൊരു കളി. നല്ല വീതിയും വീതിയുമുള്ള ഗ്രൌണ്ട് പന്ത് കളിക്ക് ആവശ്യമാണ്. ഒരു ടീമില്‍ അഞ്ചില്‍ കുറയാതെ അംഗങ്ങള്‍ വേണം. ഒറ്റ, ഇരട്ട, മുറുക്കി, കവടി, താളം എന്നിങ്ങനെയാണ് പന്തടിക്കുന്നതിന് പറയാറുള്ളത്. ഒരു ടീമിലെ അംഗങ്ങള്‍ അടിക്കുന്ന പന്ത് എതിര്‍ടീമിലെ അംഗങ്ങള്‍ കൈ കൊണ്ട് പിടിക്കുകയാണെങ്കില്‍ പന്തടിച്ചയാള്‍ പുറത്ത് പോകും.

കൊയ്ത്ത് കഴിഞ്ഞ വിശാലമായ പാ‍ടങ്ങള്‍ ഇക്കാലത്ത് മറ്റൊരു വിനോദത്തിന്റെ വേദിയാവുന്നു. പന്ത് കളിയോടൊപ്പം പ്രാധാന്യമുള്ള മറ്റൊരു വിനോദമാണ് പട്ടം പറത്തല്‍. പട്ടം സ്വയം ഉണ്ടാക്കാറാണ് പതിവ്. നല്ല കാറ്റുള്ള സമയത്ത് പട്ടം വളരെ ഉയരത്തില്‍ എത്തുന്നു. ഈ അവസരത്തില്‍ കുട്ടികളുടെ ആവേശം അണ പൊട്ടിയൊഴുകും.

കിളിത്തട്ട് കളിയാണ് മറ്റൊരു നാടന്‍ കളി. ഓണത്തോടനുബന്ധിച്ച് പഴയ കാലത്ത് കുട്ടികള്‍ കളിച്ചിരുന്ന വിവിധ തരം കളികള്‍ അന്യം നിന്ന് പോയിരിക്കുന്നു.
ഈ കളികളെല്ലാം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. ഇവയെ പുനരുജ്ജീവിപ്പിക്കണം. ഇത് എല്ലാ മലയാളികളുടേയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കാസര്‍കോട് മുതല്‍ പാറശാല വരെയുള്ള പ്രദേശങ്ങളില്‍ ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും ദേശവ്യത്യാസമനുസരിച്ച് ആചാരങ്ങളിലും, കളികളിലും, ആഘോഷങ്ങളിലും ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. കുമ്മാട്ടി, പുലികളി, തുടങ്ങിയവ തൃശൂരിലും പരിസരപ്രദേശങ്ങളിലും അരങ്ങേറുന്ന കളികളാണ്. കുമ്മാട്ടിക്ക് സമാനമായ മറ്റൊരു തരം കളിയാണ് തിരുവനന്തപുരം ജില്ലയിലും മറ്റും കാണപ്പെടുന്ന “കരിയിലമാടന്‍”. കുട്ടികളാണ് ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നത്. പത്തും പതിനഞ്ചും കുട്ടികള്‍ അടങ്ങുന്ന സംഘങ്ങള്‍ ഒരു കുട്ടിയെ വാഴയുടെ ഉണങ്ങിയ ഇലകള്‍ കൊണ്ട് ശരീരം മുഴുവന്‍ പൊതിഞ്ഞ് കെട്ടി കമുകിന്‍പാളകൊണ്ട് മുഖം മൂടിയും അണിയിച്ച് കൊട്ടും ആര്‍പ്പ് വിളികളുമായി ആനയിച്ച് വീട് വീടാന്തിരം കയറിയിറങ്ങുന്നു. ഇങ്ങനെ കയറിയിറങ്ങുന്ന സംഘങ്ങള്‍ക്ക് വീടുകളില്‍നിന്നും സമ്മാനങ്ങള്‍ കിട്ടാറുണ്ട്. ഈ വിനോദവും ഇപ്പോള്‍ അന്യം നിന്ന് പോയിരിക്കുന്നു.

ഓണാഘോഷങ്ങളില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത് ഓണസദ്യക്കാണ്. വാഴയുടെ തുമ്പിലയിലാണ് (തൂശനില) വിഭവങ്ങള്‍ വിളമ്പുന്നത്. ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടത് ഭാഗത്ത് ഇലയുടെ തുമ്പ് വരത്തക്കവിധമാണ് ഇലയിടുന്നത്. ഇഞ്ചിക്കറി, നാരങ്ങക്കറി,മാങ്ങാക്കറി,കിച്ചടി,തോരന്‍, അവിയല്‍ ഈ ക്രമത്തിലാണ് കറികള്‍ വിളമ്പുന്നത്.
ശര്‍ക്കരവരട്ടിയും ഏത്തക്കാവറ്റലും ചെറുപഴവും പര്‍പ്പടകവും കറികള്‍ വിളമ്പുന്നതിന് എതിര്‍വശത്തായി മൂലയില്‍ വിളമ്പുന്നു. കറികളെല്ലാം വിളമ്പിയതിന് ശേഷമേ ചോറ് വിളമ്പാറുള്ളൂ.
ആദ്യം പരിപ്പ് കറിയും(തിരുവനന്തപുരത്ത് ഇതിന് ചെറുപയറ് പരിപ്പാണ് ഉപയോഗിക്കുന്നത്) നെയ്യും ഒഴിച്ച് പര്‍പ്പടകവും പൊടിച്ച് ചേര്‍ത്ത് ഊണ് തുടങ്ങുന്നു. പിന്നീട് സാമ്പാറ്, അത് കഴിഞ്ഞ് പ്രഥമന്‍, പുളിശ്ശേരി,രസം, മോര്, എന്നീ ക്രമത്തില്‍ വിളമ്പി അവസാനിപ്പിക്കുന്നു.

ഊണിന് ശേഷമാണ് കളികളിലും വിനോദങ്ങളിലും ഏര്‍പ്പെടുന്നത്. സ്ത്രീകള്‍ക്കും അവരുടേതായ വിനോദങ്ങളുണ്ട്. ഊഞ്ഞാലാടല്‍, കൈകൊട്ടിക്കളി, തിരുവാതിരകളി,അമ്മാനമാടല്‍, തുടങ്ങിയവ.
പുരുഷന്മാര്‍ക്കും അവരുടേതായ വിനോദങ്ങളുണ്ട്. ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. പഴയ കാലഓണം ഇന്ന് അവരവരുടെ ഓര്‍മ്മകളില്‍ മാത്രം. കടപ്പാട്: ഗൂഗിള്‍ ഫോട്ടോസ്






Monday, August 18, 2008

ബ്ലോഗ് ക്യാമ്പ് 2008 -- ഒരു അവലോകനം

ഒരു അകക്കാഴ്ച
കാത്തുനില്പിന്റെ നിമിഷങ്ങള്‍






കൊച്ചു വെളുപ്പാന്‍ കാലത്ത് എണീറ്റ് ധൃതിയില്‍ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ബൈക്കില്‍ തിരുവനന്തപുരം റയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ “ജനശതാബ്ദി” പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. ചാടിപ്പിടിച്ച് ഡി-2 കമ്പാര്‍ട്ട്മെന്റില്‍ ചാടിക്കയറിയപ്പോള്‍ കേരളഫാര്‍മര്‍ ചന്ദ്രേട്ടന്‍ അതിലുണ്ട്. ബാലാനന്ദന്‍ സാറും അതേ കൂപ്പേയില്‍ കയറിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൃത്യം 6.30-ന് തന്നെ ട്രയിന്‍ സ്റ്റേഷന്‍ വിട്ടു. മുന്‍ കൂട്ടി റിസര്‍വ്വ് ചെയ്തിരുന്നതിനാല്‍ സീറ്റ് കിട്ടാന്‍ പ്രയാസമുണ്ടായില്ല. 8.40-ന് ആലപ്പുഴയിലെത്തി. സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ മൂവരും ഒരു ആട്ടോ കൈ കാണിച്ച് പുന്നമടക്ക് പോകുവാന്‍ വാടക ചോദിച്ചപ്പോള്‍ 100.രൂപ ആകുമെന്ന് മറുപടി. വലിയ തുക ആകുമെന്ന് കണ്ട് ബസ്സില്‍ പോകുവാന്‍ തീരുമാനിച്ചു.
അവിടെ കൂടി നിന്നവരില്‍ ഒരാള്‍ ആലപ്പുഴ ബസ്സ് സ്റ്റേഷന്‍ വരെ ബസ്സ് ഉണ്ടെന്നും അവിടെ നിന്നും ആട്ടോ കിട്ടുമെന്നും പറഞ്ഞതനുസരിച്ച് അല്പം അകലെ പുറപ്പെടാന്‍ തയ്യാറായി നിന്ന ഒരു ബസ്സില്‍ ഞങ്ങള്‍ ഓടിക്കയറി. ആ ബസ്സില്‍ ആലപ്പുഴ ബസ്സ് സ്റ്റേഷനില്‍ എത്തി അവിടെ നിന്നും പാലം കയറി ഒരു ആട്ടോയില്‍ 40-രൂപ കൊടുത്ത് പുന്നമട ജട്ടിയില്‍ ഇറങ്ങി. കൃത്യം 9-മണിക്ക് ബോട്ട് പുറപ്പെടുമെന്ന് അറിയിച്ചിരുന്നത് കൊണ്ട് ധൃതിയില്‍ ഞങ്ങള്‍ ഏതാനും ബോട്ടുകള്‍ കിടക്കുന്നിടത്ത് എത്തി. അവിടവിടെയായി അന്‍പതോളം പേര്‍ നില്‍ക്കുന്നതായി കണ്ടു. സംഘാടകരില്‍ ഒരാളായ ‘കെന്നി’യെ അന്വേഷിച്ചുവെങ്കിലും അവിടെയെങ്ങും കണ്ടില്ല. ബോട്ട് കഴുകുവാന്‍ കൊണ്ട് പോയിരിക്കുകയാണെന്നും 10-മണിയോടെ മാത്രമേ ജട്ടിയില്‍ എത്തുകയുള്ളുവെന്നും ചിലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഈ സമയം കൊണ്ട് സര്‍വ്വശ്രീ. പ്രദീപ് സോമസുന്ദരം, കാര്‍ട്ടൂണിസ്റ്റ് സജീവ്, പ്രസന്നകുമാര്‍, ആനന്ദ്, മണി കാര്‍ത്തിക്, തുടങ്ങിയവരെ പരിചയപ്പെടാന്‍ കഴിഞ്ഞു.

കാത്തിരുപ്പിന്റെ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 10-മണിക്ക് തന്നെ ബോട്ട് ജട്ടിയില്‍ അടുത്തു. ഞങ്ങള്‍ ഓരോരുത്തരായി ബോട്ടില്‍ കയറി. ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ ബോട്ട് ജട്ടി വിട്ടു. തികച്ചും വ്യത്യസ്തവും, നവ്യവുമായ അനുഭവങ്ങള്‍ സമ്മാനിച്ച ഈ ക്യാമ്പിന് ഒട്ടേറെ പുതുമകള്‍ അവകാശപ്പെടാനുണ്ട്.ഭീമന്‍ ഇരുനില ഹൌസ് ബോട്ട് തന്നെ ഒരു കൌതുകമാണ്. ഒരു കോണ്‍ഫറന്‍സിന്റെ നടപടിക്രമങ്ങളൊന്നുമില്ലാതെ പ്രകൃതിരമണീയമായ ചുറ്റുപാടില്‍ കായലിലെ ഓളങ്ങളോട് സല്ലപിച്ചും, ചുറ്റുപാടുമുള്ള നയനമനോഹരങ്ങളായ കാഴ്ചകള്‍ ആസ്വദിച്ചും ഹൌസ് ബോട്ടില്‍ ഒരു പകല്‍ ചിലവഴിക്കാന്‍ സാധിച്ചതിന് സംഘാടകരോട് നന്ദിയുണ്ട്.


സ്വയം പരിചയപ്പെടുത്തലോടെ ആരംഭിച്ച ക്യാമ്പ് ഒരു കനേഡിയന്‍ സായിപ്പിന്റെ ക്ലാസ്സോടെ ഉഷാറായി. ഇതിനിടയില്‍ എടുത്ത് പറയേണ്ട കാര്യം സജീവിന്റെ സാന്നിധ്യമാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ ക്യാമ്പംഗങ്ങളുടേയും കാരിക്കേച്ചര്‍ വരക്കാന്‍ സാധിച്ചു എന്നുള്ളത് എടുത്ത് പറയത്തക്ക കാര്യമാണ്. സജീവിന്റെ കാര്‍ട്ടൂണ്‍ വര
സര്‍വ്വശ്രീ. മണി കാര്‍ത്തിക്, കെന്നി, ആനന്ദ്, കേരള ഫാര്‍മര്‍ തുടങ്ങിയവരുടെ ക്ലാസ്സുകള്‍ അറിവിന്റെ
കാണാപ്പുറങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോയി. കരിമീനും,താറാവിറച്ചിയും കൂട്ടിയുള്ള ഉച്ചയൂണ് എന്ത് കൊണ്ടും ഗംഭീരമായി.
.


ഞാന്‍ വെള്ളായണി.

ഉച്ചയൂണിന്റെ ആലസ്യത്തിലേക്ക് വഴുതിയ ക്യാമ്പംഗങ്ങളെ ഉഷാറാക്കിയതിന് സുപ്രസിദ്ധ പിന്നണിഗായകന്‍ പ്രദീപ് സോമസുന്ദരത്തിന് നന്ദി. ആഡിയോ ബ്ലോഗിനെ ക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ഗംഭീരമായി. ഒന്ന് രണ്ട് പാട്ടുകളും അദ്ദേഹം പാടി.

വൈകുന്നേരം 5.30. മണിയോടെ ഈ അസാധാരണമായ കൂട്ടായ്മക്ക് തിരശ്ശീല വീണു. യാത്ര പുറപ്പെട്ട പുന്നമട ബോട്ട് ജട്ടിയില്‍ത്തന്നെ തിരിയെ എത്തി ഓരോരുത്തരായി പുറത്തിറങ്ങി യാത്രാമംഗളം ചൊല്ലി.ഞാനും കേരളാഫാര്‍മറും ബാലാനന്ദനും ഒരുമിച്ചാണ് മടക്കയാത്ര ആരംഭിച്ചത്. ഒരു ബ്ലോഗിനിയുടെ
കാറില്‍ ആലപ്പുഴ ബസ്സ് സ്റ്റാന്റില്‍ എത്തിയെങ്കിലും ബസ്സ് കിട്ടാതെ റയില്‍ വേ സ്റ്റേഷനില്‍ പോകേണ്ടിവന്നു. ഭാഗ്യം കൊണ്ട് ജനശതാബ്ദി എക്സ്പ്രസ്സ് തന്നെ കിട്ടി. രാത്രി 8.30-ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.


ശാപ്പാട് കുശാല് ഒരു പ്രകൃതിദൃശ്യം